പണ്ട് ചായക്കടയിലും ബാര്‍ബര്‍ ഷോപ്പുകളിലുമായി ഒതുങ്ങി നിന്നിരുന്ന നാട്ടു വര്‍ത്തമാനങ്ങള്‍ ഇന്നു സാമൂഹ്യക്കൂട്ടായ്മാ വെബ്‌സൈറ്റുകള്‍ എന്ന പീടികത്തിണ്ണകളിലാണു്. ഓരോ വ്യക്തിയേയും കേവലം 'ഉപയോക്താവ്' എന്ന നിലയില്‍ നിന്നും 'ഉള്ളടക്കത്തിന്റെ ജനയിതാവ്' എന്ന നിലയിലേക്ക് വളര്‍ത്തിയെടുത്ത വെബ് 2.0ന്റെ ഏറ്റവും ശക്തമായ സന്താനങ്ങളിലൊന്നാണിവ. മുല്ലപ്പൂ വിപ്ലവവും, അറബ് വസന്തവും, വാള്‍സ്ട്രീറ്റ് പിടിച്ചെടുക്കലുമെല്ലാം സോഷ്യല്‍ മീഡിയയുടെ ശക്തിയെയാണു് കാണിക്കുന്നതു്. ഒരു പക്ഷേ സോഷ്യല്‍ മീഡിയയില്ലായിരുന്നെങ്കില്‍ ഇവയെല്ലാം അമ്പേ പരാജയപ്പെടുമായേനെ എന്നു പറഞ്ഞാലൊട്ടും അത്ഭുതപ്പെടാനില്ല. നാട്ടിലാണെങ്കില്‍, ശ്രീക്കുട്ടന്റെ കോഴപ്പണം മുതല്‍ മലയാളി ഹൗസ് വരെ സോഷ്യല്‍ നെറ്റ്‌വര്‍ക്കു് ജീവികളുടെ
സൂക്ഷ്മപഠനത്തിനു വിധേയമാവുന്നു. ഇവയ്ക്കു് പുറമേ അമേരിക്കന്‍ തിരഞ്ഞെടുപ്പു മുതല്‍ പഞ്ചായത്തുതിരഞ്ഞെടുപ്പില്‍ വരെ ഇവയിലെ ഇലക്ട്രോണിക്ക് ചുവരെഴുത്തു് കൃത്യമായി സ്വാധീനിക്കുന്നുമുണ്ടു്. ചുരുക്കത്തില്‍, സോഷ്യല്‍ മീഡിയ എന്ന ഉപകരണത്തിന്റെ പ്രസക്തി ഒട്ടും വിസ്മരിക്കാവുന്നതല്ല.
ഇങ്ങനെ, ജീവിതത്തിന്റെ വലിയൊരു ഭാഗം ഇന്റര്‍നെറ്റാകുന്ന യാഗാഗ്നിയില്‍ ഹോമിച്ച്, വ്യക്തിത്വമുണ്ടാക്കിയെടുത്ത സൈബറിടത്തില്‍ നിങ്ങള്‍ എത്രമാത്രം സുരക്ഷിതരാണെന്നു ഒരിക്കലെങ്കിലും ആലോചിച്ചിട്ടുണ്ടോ? നാം അപ്‌ലോഡ് ചെയ്തു വിടുന്ന ഡാറ്റയ്ക്കും മറ്റും എന്തുമാത്രം സ്വകാര്യതയാണു കല്‍പ്പിക്കാനാകുകയെന്നും? നമ്മുടെ വ്യക്തിപര വിവരങ്ങള്‍ കോര്‍പ്പറേറ്റുകള്‍ക്കു നല്‍കി, പണം വാങ്ങുകയാണെന്ന ആരോപണം ഫേസ്‌ബുക്കിനെതിരെ പണ്ട് മുതല്‍ക്കേയുണ്ട്. ഫേസ്‌ബുക്ക് അക്കൗണ്ട് നിര്‍മ്മിച്ച ഒരാളുടെ മെയില്‍ പെട്ടിയില്‍ നിറയുന്ന പാഴ്‌മെയില്‍ തന്നെ ഇതിനു വലിയ തെളിവ്. സി.എന്‍.ബി.സി നടത്തിയ സര്‍വേ പ്രകാരം , 13 ശതമാനം അമേരിക്കക്കാര്‍ മാത്രമേ തങ്ങളുടെ സ്വകാര്യ വിവരങ്ങള്‍ ഫേസ്‌ബുക്കുമായി പങ്കുവെയ്ക്കാന്‍ ആഗ്രഹിക്കുന്നുള്ളൂ. ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് യാതൊരു വിധ പ്രാധാന്യ വും നല്‍കുന്നില്ലെന്ന പരാതി, സ്ഥാപകനായ മാര്‍ക് സക്കര്‍ബര്‍ഗിന്റെ സഹോദരി തന്നെ കഴിഞ്ഞ കൊല്ലം ആരോപിച്ചതാണു്. ഏതാണ്ട് സമാനമായ അവസ്ഥ തന്നെയാണു മറ്റു സേവനങ്ങളിലും നിലനില്‍ക്കുന്നതു്. ഗൂഗിള്‍ 2012ല്‍ സ്വകാര്യതാ നയത്തില്‍ വരുത്തിയ നവീകരണമനുസരിച്ച്, ഉപയോക്താക്കളുടെ വിവരങ്ങള്‍ ഏതുവിധേനയുള്ള പുനരുപയോഗത്തിനും അവരെ അനുവദിക്കുന്നുണ്ടു്.കുറച്ചു ദിവസങ്ങളുക്കു മുമ്പ്, വാഷിങ്ടണ്‍ പോസ്റ്റും, ഗാര്‍ഡിയനും പുറത്തുവിട്ട, അമേരിക്കന്‍ സുരക്ഷാ ഏജന്‍സി 2007 മുതല്‍ നടത്തിപ്പോരുന്ന പ്രിസം എന്ന ഓമനപ്പേരില്‍ അറിയപ്പെടുന്ന അതിജീവന പദ്ധതിയേയും ഇതിനോട് കൂട്ടിവായിക്കേണ്ടി വരും. ഇത് അമേരിക്കയിലൂടെ വിനിമയം നടത്തപ്പെടുന്ന ഡാറ്റയെ സസൂക്ഷ്മം നിരീക്ഷിക്കാന്‍ ഭരണകൂടത്തിനവസരമൊരുക്കുന്നു. നാം നിത്യേനയുപയോഗിക്കുന്ന ഫേസ്‌ബുക്ക്, ഗൂഗിള്‍, മൈക്രോസോഫ്റ്റ്, യൂട്യൂബ്, ആപ്പിള്‍, സ്കൈപ് എന്നീ ഭീമന്മാരാണു് എന്‍.എസ്.ഏയുമായി കൈകോര്‍ത്തിരിക്കുന്നതു് എന്നത് നമ്മുടെ ഭീതിയ്ക്ക് ആക്കം കൂട്ടുന്നു. ലോക ഡാറ്റാ വിനിമയത്തിന്റെ ഭുരിഭാഗവും നടക്കുന്നതു് അമേരിക്കയിലൂടെയാണു്. രണ്ടു നോഡുകള്‍ തമ്മിലുള്ള വിവരകൈമാറ്റം ഏറ്റവും എളുപ്പമുള്ള വഴികളിലൂടെയാവണമെന്നില്ല, മറിച്ച് ഏറ്റവും ചിലവു കുറഞ്ഞ പാതയിലൂടെയാകും. അതിനാല്‍, സാധാരണയായി അമേരിക്ക ഇതിന്റെയൊരു ഭാഗമായിരിക്കും. ഈയവസരങ്ങളിലാണു് ഡയാസ്പുറ (Diaspora)പോലത്തെ സംരംഭങ്ങള്‍ പ്രസക്തമാകുന്നതു്.
HEyy
ReplyDelete